തിരുവനന്തപുരത്ത് ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫ്രീമോൻ, ഷിജിൻ, വിഴിഞ്ഞത്ത് നിന്ന് കടലിൽ പോയ ജോണി മത്തായി എന്നിവരെയാണ് കണ്ടെത്താനുള്ള ശ്രമം തുടരുന്നത്.
മുതലപ്പൊഴിയിൽ അപകടം നടന്നതിന് പതിനാറ് മണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം ആരംഭിക്കാനായില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. അപകടത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, തിരുവനന്തപുരം തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ കട്ടമര മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെ വിവരങ്ങൾ ജില്ലാ ഭരണകൂടം ശേഖരിച്ചുവരികയാണ്.
വിഴിഞ്ഞത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ‘പ്രതീക്ഷ’ മറൈൻ ആംബുലൻസിന് ഡീസൽ ലഭ്യമല്ലാതിരുന്നതിനാൽ രക്ഷാദൗത്യം വൈകിയതായും ആരോപണമുണ്ട്. ജില്ലാ ഭരണകൂടം ഇടപെട്ട് ഡീസൽ ലഭ്യമാക്കിയ ശേഷമാണ് ആംബുലൻസ് കടലിലേക്ക് പുറപ്പെട്ടത്.
ഇതിനിടെ, വിഴിഞ്ഞത്ത് നിന്ന് കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ മുതലപ്പൊഴിയിലേക്ക് രക്ഷാപ്രവർത്തനത്തിനായി തിരിച്ചിട്ടുണ്ട്. കരാർ സംബന്ധമായ നടപടികൾ കാരണം കപ്പലുകൾ പുറപ്പെടുന്നതിലും കാലതാമസം നേരിട്ടെന്നാണ് വിവരം. മത്സ്യത്തൊഴിലാളികൾക്ക് സമയബന്ധിതമായി മുന്നറിയിപ്പ് നൽകാത്തതാണ് അപകടത്തിന്റെ തീവ്രത വർധിക്കാൻ കാരണമായതെന്ന വിമർശനവും ഉയരുന്നുണ്ട്.
