പുരാവസ്തു വകുപ്പിലെ അസിസ്റ്റന്റ് കൺസർവേറ്റീവ് ഓഫീസർ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ടും ക്രമക്കേടാരോപണം. താൽക്കാലിക തസ്തികകളിൽ ഇഷ്ടക്കാർക്ക് സ്ഥിരം നിയമനം നൽകാനുള്ള നീക്കമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി ആസ്ഥാനത്ത് പ്രതിഷേധിച്ചു.
പ്രതിഷേധത്തിനിടയിലും ഇടത് അനുഭാവിയായ ഉദ്യോഗാർത്ഥി ഉണ്ണികൃഷ്ണന് വേണ്ടി അഭിമുഖ നടപടികൾ പി.എസ്.സി വേഗത്തിലാക്കിയെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.പുരാവസ്തു വകുപ്പിലെ അസിസ്റ്റന്റ് കൺസർവേറ്റീവ് ഓഫീസർ തസ്തികയിലേക്കാണ് നിയമനനീക്കം. പ്രവൃത്തിപരിചയവും എം.എസ്.സി കെമിസ്ട്രിയുമാണ് യോഗ്യതയായി നിശ്ചയിച്ചതെന്നും ഇത് ഒരു പ്രത്യേക ഉദ്യോഗാർത്ഥിയെ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.
അഭിമുഖം നടക്കാനിരിക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയത്. പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും ഒരു വിഭാഗം പ്രവർത്തകർ മതിൽ ചാടി ആസ്ഥാനത്തിനകത്ത് പ്രവേശിച്ചു.തുടർന്ന് അകത്തുകടന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തെ തുടർന്ന് പി.എസ്.സി ആസ്ഥാന പരിസരം മണിക്കൂറുകളോളം സംഘർഷഭരിതമായി.
കടുത്ത പ്രതിഷേധത്തിനിടയിലും ഉണ്ണികൃഷ്ണന്റെ അഭിമുഖം പി.എസ്.സി നടത്തി. അഭിമുഖത്തിൽ പങ്കെടുത്തത് ഉണ്ണികൃഷ്ണൻ മാത്രമാണ്. പരീക്ഷയിൽ യോഗ്യതാ മാർക്ക് നേടിയത് ഉണ്ണികൃഷ്ണൻ മാത്രമായിരുന്നുവെന്നാണ് പി.എസ്.സിയുടെ വിശദീകരണം.നിയമന നടപടികളിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും പി.എസ്.സി വ്യക്തമാക്കി. ആരോപണങ്ങളും പി.എസ്.സിയുടെ വിശദീകരണവും തമ്മിലുള്ള തർക്കത്തിനിടെ നിയമന നടപടികൾ തുടരുകയാണ്.
