അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണവും സംഭാവനകളും കൈകാര്യം ചെയ്തതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണസംഘം അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി.
ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കും മുൻ ട്രസ്റ്റി അനിൽ മിശ്രയ്ക്കും അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയതായാണ് റിപ്പോർട്ട്. ഇരുവർക്കുമെതിരെ ആരോപണങ്ങൾ തെളിയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
അതേസമയം, സംഭാവന തട്ടിപ്പ് ആരോപണത്തിൽ എട്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിനിടെ ഏകദേശം 79.85 ലക്ഷം രൂപ വീണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.കേസിൽ സുപ്രീം കോടതിയും ഇടപെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും അന്വേഷണം യുക്തിസഹമായ അന്തിമഘട്ടത്തിലെത്തിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
