ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളുടെയും നടപടികൾ ഇന്നും തടസ്സപ്പെട്ടു. പാർലമെന്റ് കവാടത്തിൽ പ്രതിപക്ഷ എംപിമാർ ധർണ നടത്തി. കനത്ത മഴയ്ക്കിടെയായിരുന്നു പ്രതിഷേധം.
സിജെപി സമരത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. അമിത് ഷാ സഭയിൽ ഹാജരാകാത്തതിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ‘എവിടെ പ്രധാനമന്ത്രി, എവിടെ ആഭ്യന്തരമന്ത്രി’ എന്ന മുദ്രാവാക്യവുമായാണ് എംപിമാർ പ്രതിഷേധിച്ചത്.
അമിത് ഷായോട് സഭയിലെത്താൻ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണൻ നിർദേശിച്ചെന്നായിരുന്നു ഇന്നലെ പുറത്തുവന്ന വിവരം. എന്നാൽ, അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. അമിത് ഷാ രാപ്പകൽ പാർലമെന്റിൽ സന്നിഹിതനാണെന്നും ഒരു മന്ത്രി എപ്പോൾ സഭയിൽ ഹാജരാകണമെന്ന് തീരുമാനിക്കേണ്ടത് പ്രതിപക്ഷമല്ലെന്നും റിജിജു പ്രതികരിച്ചു.
അമിത് ഷാ പാർലമെന്റ് നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അയോധ്യ സംഭാവനാ വിവാദത്തിൽ സർക്കാരിന്റെ വിശദീകരണവും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
പാർലമെന്റിന്റെ മകർ കവാടത്തിൽ പ്രതിപക്ഷ എംപിമാർ സത്യഗ്രഹം നടത്തി. പാർലമെന്റിൽ മാപ്പ് പറയാൻ തയ്യാറല്ലെങ്കിൽ അമിത് ഷാ രാജിവയ്ക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
പ്രതിപക്ഷ ബഹളത്തിനിടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വികസനത്തിനുള്ള ബിൽ ലോക്സഭ പാസാക്കി. ഡോ. ശശി തരൂർ കൊണ്ടുവരുന്ന കശ്മീരി പണ്ഡിറ്റ് ബില്ലും കെ.സി. വേണുഗോപാൽ കൊണ്ടുവരുന്ന മത്സ്യത്തൊഴിലാളി സംരക്ഷണ ബില്ലും ഇന്ന് പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വിദേശ സംഭാവനകൾ നിയന്ത്രിക്കുന്ന എഫ്.സി.ആർ.എ ഭേദഗതി ബിൽ ഓഗസ്റ്റ് 12ന് പാർലമെന്റിൽ പരിഗണിക്കും. ബില്ലിനെതിരെ ആശങ്കയറിയിച്ച് ക്രൈസ്തവ സഭാ പ്രതിനിധികൾ ഇന്നലെ അമിത് ഷായെ കണ്ടിരുന്നു.
