പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും തടയാൻ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റ് പാസാക്കിയ ബില്ലിന് അംഗീകാരം ലഭിച്ചതോടെ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നു.
ഭേദഗതി നിയമപ്രകാരം ചോദ്യപേപ്പർ ചോർച്ച, ഉത്തരക്കടലാസ് തിരിമറി, സംഘടിത പരീക്ഷാ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾക്കെതിരെ കൂടുതൽ കർശന ശിക്ഷാ വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേസുകളുടെ അന്വേഷണം നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുകയും വിചാരണ വേഗത്തിലാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ സംവിധാനവും നിയമം ഉറപ്പാക്കുന്നു.
കേന്ദ്ര-സംസ്ഥാന തലങ്ങളിലെ റിക്രൂട്ട്മെന്റ് പരീക്ഷകൾക്കും വിവിധ പ്രവേശന പരീക്ഷകൾക്കും ഈ നിയമം ബാധകമാകും. ആവർത്തിച്ച് നടക്കുന്ന ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടഞ്ഞ് പൊതുപരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുകയെന്നതാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം.
