വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. 2023 ഏപ്രിലിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള നടപടികളാണ് നീണ്ടുപോകുന്നത്.അന്നത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഒന്നാം പ്രതിയാക്കിയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. സ്വപ്‌ന സുരേഷ് ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന്റെ മറവിൽ കോടികളുടെ കള്ളപ്പണമിടപാടും കൈക്കൂലി ഇടപാടും നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. നിർമാണ കരാർ ലഭിക്കാൻ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും എം. ശിവശങ്കറിനും 4.25 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.
സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ തൊണ്ടിമുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വപ്‌നയ്ക്കും സരിത്തിനും പുറമെ യു.എ.ഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിയെയും ഇഡി പ്രതിചേർത്തിട്ടുണ്ട്. കൈക്കൂലി തുകയുടെ ഒരു ഭാഗം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതായും അന്വേഷണ ഏജൻസി ആരോപിക്കുന്നു.
വിദേശത്തുള്ള പ്രതിയായ ഖാലിദ് അലി ഷൗക്രിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കാൻ കഴിയാത്തതാണ് വിചാരണ വൈകാൻ പ്രധാന കാരണം. പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് കോടതി വാറന്റും പുറപ്പെടുവിച്ചിരുന്നു. പ്രതി ഹാജരാകാൻ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് വിചാരണ നടപടികളിലേക്ക് കടക്കാൻ കോടതി തീരുമാനിച്ചത്.
കേസിൽ അറസ്റ്റിലായ എം. ശിവശങ്കറും സന്തോഷ് ഈപ്പനും നിലവിൽ ജാമ്യത്തിലാണ്. സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ള ചില പ്രതികളെ അറസ്റ്റ് ചെയ്യാതെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.അതേസമയം, ഇതേ കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ച് ആറു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. എം. ശിവശങ്കർ, യു.വി. ജോസ് ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം സി.ബി.ഐയുടെ ഭാഗത്ത് ഇനിയും പൂർത്തിയായിട്ടില്ല. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ലൈഫ് മിഷൻ കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇപ്പോഴും മന്ദഗതിയിലാണെന്ന വിമർശനവും ഉയരുന്നുണ്ട്.
