ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നടി അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ തന്റെ മാന്യതയെയും സ്വകാര്യതയെയും ഗുരുതരമായി ബാധിച്ചെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.ലക്ഷ്മിപ്രിയയെ കൂടാതെ യൂട്യൂബ് ചാനല്‍ ഉടമയും നടി ശ്വേത മേനോനും ചേര്‍ന്ന ഗൂഡാലോചന നടത്തി സമൂഹമാധ്യമത്തിലെ വീഡിയോ തൻ്റെ മാന്യതയും സ്വകാര്യതയും തകർത്തെന്നും പരാതിയില്‍ പറയുന്നു.
വീഡിയോയുടെ പൂർണരൂപം പുറത്തുവിടുന്നത് തടയണമെന്ന് മുൻകൂട്ടി പാലാരിവട്ടം പൊലീസിനെ അറിയിച്ചെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. കേസ് രജിസ്റ്റർ ചെയ്യാതെ സാക്ഷിമൊഴി മാത്രം രേഖപ്പെടുത്തിയ പൊലീസ് നടപടി നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
ലൈംഗിക ചുവയുള്ള പരാമർശങ്ങളിലൂടെ സ്ത്രീയുടെ അന്തസ്സിനും മാന്യതയ്ക്കും ക്ഷതമേൽക്കുന്ന സാഹചര്യങ്ങളിൽ എഫ്‌ഐആർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന സുപ്രീംകോടതി നിർദേശമുണ്ടെന്നും അൻസിബ ചൂണ്ടിക്കാട്ടുന്നു. എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കാതെ, പരാതി സ്വകാര്യ അന്യായമായി തുടരാനും സത്യവാങ്മൂലം രേഖപ്പെടുത്താനുമാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് റദ്ദാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകണമെന്നാണ് ഹൈക്കോടതിയോടുള്ള അൻസിബയുടെ ആവശ്യം.
