സിഎംആർഎൽ-എക്‌സാലോജിക് കള്ളപ്പണമിടപാട് കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ അവസാനഘട്ടത്തിലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കിയാണ് ഇഡി പ്രതികളുടെ സ്വത്തുകണ്ടുക്കെട്ടാനുള്ള നടപടികളിലേക്ക് കടക്കുന്നത്. സ്വത്തുക്കളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് ഇഡി ഹെഡ് ക്വാട്ടേഴ്‌സിലേക്ക് അയച്ചുകഴിഞ്ഞു. അവിടെ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് കണ്ടുക്കെട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കും. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ കഴിഞ്ഞ മാസം 26ന് സമര്‍പ്പിച്ച അപേക്ഷയില്‍ സിഎംആര്‍എലിന്റെ കള്ളപ്പണമിടപാടുകളുടെ വിശദമായ വിവരങ്ങളുണ്ട്.
ചെളി നീക്കാനെന്ന വ്യാജേന വ്യാജ ഗതാഗത ചെലവുകളിലൂടെ തട്ടിയത് 139 കോടി രൂപ. ഓവര്‍-ഇന്‍വോയ്സിംഗിലൂടെ 43 കോടി രൂപയും ഉള്‍പ്പെടെ 182 കോടി രൂപയുടെ തട്ടിപ്പ് 15 വര്‍ഷങ്ങളായി പ്രതികള്‍ നടത്തി. കമ്പനി അക്കൗണ്ടില്‍ നിന്ന് പണം ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്ന ഏജന്‍സികള്‍ക്ക് അയക്കുകയും അവര്‍ അത് പണമായി തിരികെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതായിരുന്നു രീതി. പണം കൈപ്പറ്റിയ സിഎംആര്‍എല്‍ സിഎഫ്ഒ, ജനറല്‍ മാനേജര്‍ അടക്കമുള്ളവരും കേസില്‍ പ്രതികളാണ്.
ഐടി സേവനങ്ങളുടെ പേരില്‍ യാതൊരു സേവനവും നല്‍കാതെ വീണ ടി-ക്കും എക്‌സാലോജിക്കിനും 2.78 കോടി രൂപ നല്‍കി. ഈ പണം ശശിധരന്‍ കര്‍ത്തയുടെ ധനകാര്യ സ്ഥാപനം നല്‍കിയ വ്യക്തിഗത വായ്പ തീര്‍ക്കാനാണ് ഉപയോഗിച്ചതെന്നും ഇഡി കണ്ടെത്തി. കര്‍ത്തയുടെ കുടുംബ സ്ഥാപനമായ നിപുണ ഇന്റര്‍നാഷണലിലേക്കാണ് തട്ടിയെടുത്ത പണത്തിലെ 91 കോടിയും എത്തിയത്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കണ്ടുക്കെട്ടല്‍ നടപടികളിലേക്ക് ഇഡി കടന്നത്. പ്രതികളുടെ വിവിധ അക്കൗണ്ടുകളിലുണ്ടായിരുന്ന 29 കോടി രൂപ നിലവില്‍ ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് സ്വത്തുക്കളുടെ കണ്ടുക്കെട്ടല്‍.
വീണയുടെ പേരില്‍ പിണറായിയിലുള്ള എഴുപത് സെന്റ് സ്ഥലമടക്കം കണ്ടുക്കെട്ടാനാണ് നീക്കം. ശശിധരന്‍ കര്‍ത്തയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള നൂറ് കോടിയുടെ സ്വത്തുക്കളെങ്കിലും ചുരുങ്ങിയത് കണ്ടുക്കെട്ടാനാണ് നീക്കം. ഡല്‍ഹിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഈ ആഴ്ച തന്നെ ഉത്തരവിറങ്ങും. അടുത്ത ആഴ്ചയോടെ കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിനും ഇഡി നടപടികള്‍ തുടങ്ങും.
