സംസ്ഥാനത്ത് കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. തിരുവനന്തപുരം പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാന ആക്രമണമുണ്ടായപ്പോൾ, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിലും കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തി.
തിരുവനന്തപുരം കല്ലാർ–മൊട്ടമൂട് റോഡിൽ രാവിലെ മകളെ ക്ലാസിലേക്ക് കൊണ്ടുപോകുകയായിരുന്ന മഹേഷിനെയും മകളെയുമാണ് കാട്ടാന ആക്രമിച്ചത്. റോഡിൽ നിന്നിരുന്ന ആന ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം തള്ളിയിട്ടെങ്കിലും ഇരുവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
വയനാട് വാകേരിയിൽ ‘ഒന്നരക്കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാന വീണ്ടും ജനവാസ മേഖലയിലെത്തി. മാസങ്ങൾക്ക് മുൻപ് ഇതേ ആന ഒരു സ്ത്രീയെ ആക്രമിച്ചിരുന്നു. അതേസമയം, പത്തനംതിട്ട കോന്നി–കല്ലേലി റോഡിൽ കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടന്നതോടെ എക്സൈസ് സംഘവും യാത്രക്കാരും നേരം വൈകിയാണ് മുന്നോട്ട് പോകാനായത്.
പാലക്കാട് നെല്ലിയാമ്പതിയിൽ ‘ചക്കക്കൊമ്പൻ’ വീണ്ടും ജനവാസ മേഖലയിലെത്തി ചക്ക കഴിച്ചശേഷം കാട്ടിലേക്ക് മടങ്ങി. കണ്ണൂർ ആറളം ഫാമിൽ കാട്ടാന വീടിന്റെ ഷെഡ് തകർത്തു. പാലക്കാട് തച്ചനാട്ടുകരയിൽ ഓട്ടോറിക്ഷയുടെ മുന്നിലേക്ക് കാട്ടുപന്നി ചാടിയതും അപകടത്തിനിടയാക്കി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യജീവികളുടെ സാന്നിധ്യം വർധിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
