സംസ്ഥാനത്ത് വെള്ളപ്പൊക്ക നിയന്ത്രണവും ദുരന്ത മുന്നറിയിപ്പും കൂടുതൽ കാര്യക്ഷമമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ടിത ഡാം മാനേജ്മെന്റും അപകടസാധ്യതയുള്ള മേഖലകളിൽ ഫ്ലഡ് മാപ്പിങ്ങും നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം. കാലാവസ്ഥാ പ്രവചന സംവിധാനങ്ങളും കൂടുതൽ ആധുനികമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
2018-ലെ പ്രളയത്തിന് ശേഷം നദികളിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യാൻ റവന്യൂ വകുപ്പും ജലസേചന വകുപ്പും സംയുക്തമായി പദ്ധതി തയ്യാറാക്കും. മഴ മാറിയ ശേഷമാകും നടപടികൾ ആരംഭിക്കുക.
അതേസമയം, മധ്യകേരളത്തിൽ മഴ കുറഞ്ഞെങ്കിലും വെള്ളപ്പൊക്ക ദുരിതം തുടരുകയാണ്. കോട്ടയത്ത് രാത്രിയിലും മഴ ലഭിച്ചു. എറണാകുളത്ത് മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്ന നിലയിലാണ്. മലബാറിൽ കഴിഞ്ഞ രാത്രിയിലെ ശക്തമായ മഴയ്ക്ക് പിന്നാലെ വിവിധ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. നിലവിൽ പല പ്രദേശങ്ങളിലും മഴയ്ക്ക് ശമനമുണ്ടെങ്കിലും മേഘാവൃതമായ അന്തരീക്ഷം തുടരുകയാണ്.
