സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
തെക്കൻ തമിഴ്നാട് തീരത്തെ ചക്രവാതച്ചുഴി, പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റ്, ഫിലിപ്പീൻസ് തീരത്തെ കുജിറ ചുഴലിക്കാറ്റിന്റെ വിദൂര സ്വാധീനം എന്നിവയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശിച്ചിട്ടുണ്ട്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആവശ്യമായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദേശമുണ്ട്.
ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
