സംസ്ഥാനത്ത് ശക്തമായ മഴയും പ്രളയസാഹചര്യവും രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അടിയന്തര അവലോകന യോഗം ചേർന്നു. മഴക്കെടുതി നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരത്ത് സി.പി ജോണും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും.
ജില്ലാ കളക്ടർമാർ, പൊലീസ്, ഫയർഫോഴ്‌സ്, ആരോഗ്യം, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും നിർദേശിച്ചു. ദുരിതബാധിതർക്കായി ആവശ്യമായിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനും അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദേശം നൽകി.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എല്‍.എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാനുള്ള നിര്‍ദേശവും നല്‍കി.
മലയോര മേഖലകളിൽ മണ്ണിടിച്ചിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും നദികളിലെ ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ അനുസരിക്കാനും സർക്കാർ അറിയിച്ചു.രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് സംഘവും സ്ഥലത്തുണ്ട്.
