ലക്ഷദ്വീപിൽ ടൂറിസം വികസനത്തിന്റെ പേരിൽ പണ്ടാരം ഭൂമി ഏറ്റെടുക്കാൻ ലക്ഷ്യമിട്ട ഭരണകൂടത്തിന്റെ നടപടിക്ക് ഹൈക്കോടതിയുടെ തിരിച്ചടി. പണ്ടാരം ഭൂമി സർക്കാർ ഭൂമിയായി കണക്കാക്കി ഏറ്റെടുക്കാൻ ലക്ഷ്യമിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പണ്ടാരം ഭൂമി കൈവശം വച്ചിരിക്കുന്ന ദ്വീപ് നിവാസികൾ സമർപ്പിച്ച ഹർജികളിലാണ് നിർണായക വിധി.
ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പണ്ടാരം ഭൂമിയുടെ ഉടമസ്ഥാവകാശം ഭരണകൂടത്തിനാണെന്നും, ഭൂമി കൈവശം വച്ചിരിക്കുന്നവർ പാട്ടക്കാർ മാത്രമാണെന്നുമുള്ള നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു ഭൂമി ഏറ്റെടുക്കൽ നടപടികൾ. എന്നാൽ തലമുറകളായി ഭൂമി കൈവശം വച്ച് താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നവർക്ക് നിയമപരമായ അവകാശമുണ്ടെന്നും, ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാതെയും ഭൂമി ഏറ്റെടുക്കാനാവില്ലെന്നുമാണ് ഹർജിക്കാരുടെ വാദം.
ഈ വാദം അംഗീകരിച്ച കോടതി, ഭൂവുടമകളെ കേൾക്കാതെയും നിയമപരമായ നടപടികൾ പൂർത്തിയാക്കാതെയും ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഭൂമി സർവേ, പുനർവർഗീകരണം, ടൂറിസം പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ എന്നിവ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ഉത്തരവ്. പണ്ടാരം ഭൂമി കൈവശം വച്ചിരിക്കുന്ന ദ്വീപ് നിവാസികളെ ബലമായി ഒഴിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് കോടതി നേരത്തെ ഇടക്കാല സംരക്ഷണ ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
