മാരിടൈം ബോർഡിന് കീഴിലെ പോർട്ട് ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാപക ക്രമക്കേടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട്. 220 ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ രേഖകളില്ലാതെയാണ് ലൈസൻസ് നൽകിയതെന്നാണ് കണ്ടെത്തൽ. ബോട്ട് ഡ്രൈവിങ് ലൈസൻസുകൾ അനുവദിച്ചതിലും ക്രമക്കേട് കണ്ടെത്തി.
ബിഗ് ടി വി വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് മാരിടൈം ബോർഡ് അന്വേഷണം ആരംഭിച്ചത്. ബോർഡ് നിയോഗിച്ച മൂന്നംഗ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് കൊടുങ്ങല്ലൂർ, ആലപ്പുഴ പോർട്ട് ഓഫീസുകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്നത്.
കൊടുങ്ങല്ലൂർ പോർട്ട് ഓഫീസിൽ നിന്ന് അനുമതി നൽകിയ ബോട്ട് ലൈസൻസുകളിൽ 220 എണ്ണത്തിന് ആവശ്യമായ രേഖകൾ ഇല്ലെന്നാണ് കണ്ടെത്തൽ. 50-ലേറെ ബോട്ട് ഡ്രൈവിങ് ലൈസൻസുകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.ആലപ്പുഴയിൽ പ്രവർത്തിക്കുന്ന നിരവധി ഹൗസ് ബോട്ടുകൾക്ക് ഇൻഷുറൻസ് ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പോർട്ട് കൺസർവേറ്റർ കിരൺ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് ക്രമക്കേടുകൾ നടന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം വേണമെന്നും മൂന്നംഗ സമിതി ശുപാർശ ചെയ്തു.പ്രാഥമിക അന്വേഷണ റിപ്പോർട്ട് മാരിടൈം ബോർഡ് സി.ഇ.ഒയ്ക്ക് സമർപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനും സാധ്യതയുണ്ട്.
