സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കുന്നതിനെ ചൊല്ലി സർക്കാരിൽ ആശയക്കുഴപ്പം. പൊതു ഭരണ വകുപ്പിന്റെ മാർഗനിർദേശത്തിൽ വന്ദേമാതരം നിർബന്ധമാണെന്ന് പറയുന്നില്ല. എന്നാൽ വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്ന നിർദേശമാണ് തദ്ദേശ വകുപ്പിന് ലഭിച്ചത്.
ആഗസ്റ്റ് നാലിന് പൊതു ഭരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിന്റെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു. മുഖ്യമന്ത്രി മുതൽ സർക്കാർ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ വരെയുള്ളവർ പാലിക്കേണ്ട സ്വാതന്ത്ര്യദിനാഘോഷ മാർഗനിർദേശങ്ങളാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. പതാക ഉയർത്തൽ, സന്ദേശം, ദേശഭക്തിഗാനാലാപനം എന്നിവയാണ് നിർദേശിച്ചിരിക്കുന്നത്. വന്ദേമാതരം ആലപിക്കണമെന്ന് സർക്കുലറിൽ പറയുന്നില്ല.
അതേസമയം, കേന്ദ്രസർക്കാർ നിർദേശം പൂർണമായി പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്നായിരുന്നു കത്തിലെ നിർദേശം.പതാക ഉയർത്തുമ്പോൾ തിരിഞ്ഞുനിൽക്കരുത് ഉൾപ്പെടെയുള്ള നിർദേശങ്ങളും പൊതു ഭരണ വകുപ്പിന്റെ സർക്കുലറിലുണ്ട്. വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടുമായി കെ. മുരളീധരനും രംഗത്തെത്തി.
