സംസ്ഥാനത്ത് 52 ദിവസമായി തുടരുന്ന ട്രോളിങ് നിരോധനം അവസാനിച്ചു. നിരോധനം പിൻവലിച്ചതോടെ വലിയ മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിലേക്ക് പുറപ്പെട്ടു. മികച്ച മത്സ്യലഭ്യത പ്രതീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങിയത്.
നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് മികച്ച മത്സ്യം ലഭിച്ചതിനാൽ ഇത്തവണയും സമൃദ്ധമായ മത്സ്യലഭ്യത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.
ബോട്ടുകൾ തിരിച്ചെത്തുന്നതോടെ ഇത്രയും നാൾ നിശ്ചലമായിരുന്ന ഫിഷിംഗ് ഹാർബറുകളും മത്സ്യലേല കേന്ദ്രങ്ങളും ഐസ് പ്ലാന്റുകളും സമീപത്തെ വ്യാപാര സ്ഥാപനങ്ങളും ഇന്ന് മുതൽ വീണ്ടും സജീവമാകും.
ട്രോളിങ് നിരോധനം അവസാനിച്ചതോടെ ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന അന്യസംസ്ഥാന തൊഴിലാളികളും തിരിച്ചെത്തിയിട്ടുണ്ട്. മത്സ്യബന്ധന മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതോടെ തീരദേശ മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്കും വീണ്ടും ചലനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ മത്സ്യങ്ങളുടെ പ്രജനനം സംരക്ഷിക്കാനാണ് എല്ലാ വർഷവും 52 ദിവസത്തെ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ഈ കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതിയുണ്ടായിരുന്നത്. മത്തി, അയല, ചെമ്മീൻ ഉൾപ്പെടെ നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മികച്ച മത്സ്യലഭ്യത ലഭിച്ചതിനാൽ, ഇത്തവണ യന്ത്രവത്കൃത ബോട്ടുകൾക്കും സമൃദ്ധമായ മത്സ്യലഭ്യത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. എന്നാൽ പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും ഏറെയാണ്.
