സംസ്ഥാനത്തിന്റെ ഔദ്യോഗിക ഓണാഘോഷങ്ങൾക്ക് തൃപ്പൂണിത്തുറയിൽ തുടക്കമായി. പത്ത് ദിവസം നീളുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അത്തച്ചമയം നടന്നു. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂൾ മൈതാനിയിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.അത്തം ഓർമ്മകൾ പങ്കുവെച്ച മുഖ്യമന്ത്രി, തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി അനൂപ് ജേക്കബ് അത്തം പതാക ഉയർത്തി. നടൻ ജഗദീഷ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും അണിനിരന്ന വർണാഭമായ അത്തം ഘോഷയാത്ര കാണാൻ പതിനായിരങ്ങളാണ് തൃപ്പൂണിത്തുറയിലെത്തിയത്. കേരളത്തിന്റെ തനത് പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ഘോഷയാത്രയോടെയാണ് ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് തുടക്കമായത്.
അത്തം നഗറിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ബസ് സ്റ്റാൻഡ് റോഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, എസ്.എൻ. ജങ്ഷൻ, വടക്കേക്കോട്ട, പൂർണത്രയീശ ക്ഷേത്രം റോഡ് വഴി സഞ്ചരിച്ച് അത്തം നഗറിൽത്തന്നെ സമാപിക്കും. സിയോൺ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരവും വൈകീട്ട് മൂന്നുമുതൽ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ലായം കൂത്തമ്പലത്തിൽ കലാസന്ധ്യയ്ക്കും തുടക്കമാകും. തൃപ്പൂണിത്തുറയിലെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 25-ന് സമാപിക്കും.
