ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത 587 കിലോ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ബ്രഹ്മപുരം പ്ലാന്റിലെ ഇൻസിനറേറ്റർ വഴി കത്തിച്ച് നശിപ്പിച്ചു. കൊച്ചി കോർപ്പറേഷന്റെ അനുമതിയോടെയാണ് നടപടി.
പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ 587 കിലോ കഞ്ചാവ്, രണ്ടര കിലോ എംഡിഎംഎ, ഒരു കിലോ ഹാഷിഷ് ഓയിൽ എന്നിവയാണുള്ളത്. ആകെ ഏകദേശം 7.5 കോടി വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് വിവിധ കേസുകളിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കളാണ് ബ്രഹ്മപുരത്ത് എത്തിച്ച് കത്തിച്ചതെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.വലിയ അളവിലുള്ള ലഹരിവസ്തുക്കൾ തുറസായ സ്ഥലത്ത് നശിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് കോർപ്പറേഷന്റെ അനുമതിയോടെ ബ്രഹ്മപുരം പ്ലാന്റിലെ ഇൻസിനറേറ്റർ ഉപയോഗിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ലഹരിവസ്തുക്കൾ കത്തിക്കുന്നതിനിടെ മലിനീകരണ പ്രശ്നങ്ങളോ ശുചീകരണ തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാതിരിക്കാൻ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇൻസിനറേറ്റർ വഴി നശിപ്പിച്ചതെന്ന് കൊച്ചി മേയർ എം. മേയർ മിനിമോൾ അറിയിച്ചു.
