പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറുന്നതിന് നിയമപരമായ തടസ്സമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി, എം.പി. അബ്ദുൽ വഹാബിന് നൽകിയ ഔദ്യോഗിക മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന യു.ഡി.എഫ് സർക്കാരിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
എൽ.ഡി.എഫ് സർക്കാർ പദ്ധതിയിൽ കരാറിൽ ഒപ്പുവെച്ചതിനാൽ നിയമപരമായി പിന്മാറാൻ കഴിയില്ലെന്നായിരുന്നു യു.ഡി.എഫ് സർക്കാരിന്റെ നിലപാട്. അതിനാൽ പാഠ്യപദ്ധതിയും പദ്ധതി നടപ്പാക്കേണ്ട സ്കൂളുകളും സംസ്ഥാന സർക്കാർ തന്നെ തീരുമാനിക്കുമെന്ന നിലപാടോടെയായിരുന്നു സർക്കാർ മുന്നോട്ടുപോയത്.
എന്നാൽ കേന്ദ്രത്തിന്റെ പുതിയ വിശദീകരണം ആ വാദത്തെ ചോദ്യം ചെയ്യുന്നതാണ്. സംസ്ഥാനങ്ങൾക്ക് പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കുമെന്നും, അങ്ങനെ ചെയ്താൽ പദ്ധതിയുടെ കേന്ദ്രസഹായം ലഭിക്കില്ലെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്.
ഇതോടെ യു.ഡി.എഫ് സർക്കാരിന് പുതിയ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെടുമെന്നാണ് സൂചന. പദ്ധതിയിൽ തുടരണമോ, പിന്മാറണമോ എന്ന വിഷയത്തിൽ മുന്നണിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ മറുപടി സർക്കാരിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കും. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ കേന്ദ്ര ഫണ്ട് നഷ്ടമാകുമെന്നതും സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.ഇ
