ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ അംഗം എ. അജികുമാറിനുമെതിരെ ഡിജിറ്റൽ തെളിവുകളുമായി പ്രോസിക്യൂഷൻ. സ്വർണം പൂശിയ പ്രവൃത്തിക്ക് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് 40 വർഷത്തെ വാറന്റി നൽകിയെന്നും എസ്.ഐ.ടി. കോടതിയെ അറിയിച്ചു. ഇരുവരെയും സെപ്റ്റംബർ ഒന്ന് വരെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.
2019ലെ സ്വർണക്കൊള്ളയുമായി പ്രശാന്തിനും അജികുമാറിനും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.ദ്വാരപാലക ശിൽപപാളികൾ സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് അനുമതി നൽകാൻ തീരുമാനിച്ച ദിവസം പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഫോണിൽ സംസാരിച്ചതിന്റെ ഡിജിറ്റൽ രേഖകളാണ് സമർപ്പിച്ചത്. ബോർഡ് യോഗത്തിന് മുമ്പ് പോറ്റി ഉൾപ്പെടെയുള്ളവരുമായി വാട്സ്ആപ്പിലും ബന്ധപ്പെട്ടിരുന്നതായും പ്രോസിക്യൂഷൻ വ്യക്തമാക്കി.
അജികുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും നേരിൽ കണ്ടതിന്റെ തെളിവുകളും കോടതിയിൽ ഹാജരാക്കി. അജികുമാറിന്റെ ശുപാർശയിൽ പോറ്റിയുടെ നേതൃത്വത്തിൽ രണ്ട് പേർക്ക് വീട് നിർമിച്ചുനൽകുകയും താക്കോൽദാന ചടങ്ങിൽ ഇരുവരും പങ്കെടുക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ ആരോപിച്ചു.
സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണപ്പാളികൾ കൊണ്ടുപോകാൻ അനുമതി തേടി മറ്റൊരാളുടെ ഇ-മെയിൽ വിലാസത്തിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് അപേക്ഷ നൽകിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ദേവസ്വം സ്വത്തിന്റെ വാറന്റി സ്വകാര്യ വ്യക്തിയുടെ പേരിൽ നൽകിയതിലും ദുരൂഹതയുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ഇത് റദ്ദാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും തുടർനടപടി ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി.
സ്വർണം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വ്യാജ കരാർ നിർമിച്ചതിലും ഇരുവർക്കും പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.ഇരുവരുടെയും ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കൊല്ലം വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കി. ഇരുവരെയും സെപ്റ്റംബർ ഒന്ന് വരെ വീണ്ടും റിമാൻഡ് ചെയ്തു.
