ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ വിജിലൻസ് നീക്കം. തിരിമറിയിൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും മുൻ ബോർഡ് അംഗം അജികുമാറിന്റെയും അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.
ടെൻഡർ നടപടികൾ റദ്ദാക്കി മിൽമയ്ക്ക് അനുകൂലമായി ശുപാർശ നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് അന്തരിച്ച മുരാരി ബാബുവിനെ മൂന്നാം പ്രതിയാക്കിയിരുന്നു. മുരാരി ബാബുവിന്റെ ശുപാർശയിൽ തുടർനടപടി സ്വീകരിച്ച ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിൽ വരും.
ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിക്കുന്ന വിവരങ്ങൾ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചതായും ഇവരെ ഉടൻ ചോദ്യം ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു. കരാറുമായി ബന്ധപ്പെട്ട് മിൽമ ഉദ്യോഗസ്ഥരിൽനിന്നും വിവരങ്ങൾ ശേഖരിക്കും.
കുറഞ്ഞ തുകയ്ക്ക് ക്വോട്ട് ചെയ്ത സ്വകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കി മിൽമയ്ക്ക് കരാർ നൽകിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ. പി.എസ്. പ്രശാന്തും അജികുമാറും അന്യായമായ ലാഭം നേടാൻ ശ്രമിച്ചെന്നാണ് വിജിലൻസ് എഫ്ഐആറിലെ ആരോപണം.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യാനും അന്വേഷണ സംഘം നീക്കം ആരംഭിച്ചു.അതേസമയം, പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന്ന തീരുമാനത്തെ തുടർന്ന് തീർഥാടകർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അരവണ തയ്യാറാക്കുന്ന രീതിയിലേക്ക് മാറാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
