റെഡ് അലർട്ട് തുടരുന്ന മലപ്പുറം ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തതോടെ ഗതാഗതം തടസപ്പെട്ടു.മലപ്പുറം–കോട്ടക്കൽ റോഡിലെ വടക്കേമണ്ണയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ആറു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പുലർച്ചെ നാലു മണിയോടെയാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീണത്. സമീപത്തെ ഒരു വീടിനും മണ്ണിടിച്ചിലിൽ കേടുപാടുകൾ സംഭവിച്ചു.
കൈനോട് മേഖലയിൽ മൂന്ന് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. വീടിന്റെ അടുക്കളഭാഗം തകർന്നതിനെ തുടർന്ന് കൈനോട് സ്വദേശി ഉമൈബ മണ്ണിനടിയിൽപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് ഇവരെ പുറത്തെടുത്തത്.മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൊണ്ടോട്ടിയിൽ നാലു വയസുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. നെടിയിരുപ്പ് സ്വദേശി കണ്ണപ്പതൊടി ഹമീദ്–നദീറ ദമ്പതികളുടെ മകൻ ആദം അയ്മാൻ ആണ് മരിച്ചത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ മണിക്കൂറുകളിലായി ജില്ലയിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
