മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടതിനെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. ശബരിമലയിലെ അരവണ നിർമാണത്തിനായി ഗുണനിലവാരം കുറഞ്ഞ നെയ്യ് വിതരണം ചെയ്തതടക്കമുള്ള ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, മിൽമ ഫെഡറേഷന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്ന് പിരിച്ചുവിട്ട ഇടത് ഭരണസമിതി ആരോപിക്കുന്നു.
ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ മാസം 25-നാണ് തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിടാൻ സർക്കാർ ഉത്തരവിറക്കിയത്. യൂണിയനിൽ അഡ്മിനിസ്ട്രേറ്റർ ഭരണവും ഏർപ്പെടുത്തി. കഴിഞ്ഞ നാല് വർഷത്തിലേറെയായി ഭരണസമിതിയുടെ കാലത്ത് വ്യാപക സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ നടപടി പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് മുൻ ചെയർമാൻ മണി വിശ്വനാഥിന്റെയും ഭരണസമിതിയുടെയും ആരോപണം. ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന മിൽമ ഫെഡറേഷൻ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നാണ് ഇടതുമുന്നണി പറയുന്നത്.ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണെന്നും ഭരണസമിതിയെ മാത്രം ലക്ഷ്യമിട്ട് നടപടി സ്വീകരിച്ചതാണ് വിവാദത്തിന് കാരണമായതെന്നും ഇടത് നേതൃത്വം ആരോപിക്കുന്നു. പിരിച്ചുവിടൽ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. ഇതോടെ മിൽമ ഫെഡറേഷൻ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പും അനിശ്ചിതത്വത്തിലാകാൻ സാധ്യതയുണ്ട്
