തമിഴ്നാട്ടിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനി അൻസിജിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളേജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികൾ. ആത്മഹത്യക്ക് തലേദിവസം അൻസിജിക്ക് രണ്ട് മണിക്കൂറോളം അവഹേളനവും മാനസിക പീഡനവും നേരിടേണ്ടി വന്നെന്നാണ് സഹപാഠികളുടെ വെളിപ്പെടുത്തൽ.
ഫോൺ കൈവശം വെച്ചെന്നാരോപിച്ചാണ് അധ്യാപകർ അൻസിജിയെ മാനസികമായി തളർത്തിയതെന്നും, മാനേജ്മെന്റിന്റെ പീഡനം സഹിക്കാനാകാതെ അൻസിജി പലതവണ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നെന്നും സഹപാഠികൾ പറയുന്നു.കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ ശേഷവും കോളേജ് അധികൃതർ പ്രാഥമിക ചികിത്സ നൽകാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.അൻസിജിയുടെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ നടപടി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് വിദ്യാർഥികൾ.
