മുട്ടിൽ മരംമുറിക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ജാമ്യമില്ലാ വാറന്റ്. എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. ചാർജ് ഫ്രെയിമിങ്ങിനായി നേരിട്ട് ഹാജരാകണമെന്ന നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസിലെ ചാർജ് ഫ്രെയിമിങ്ങിനായി പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
എന്നാൽ നിർദേശം ഉണ്ടായിട്ടും പ്രതികൾ കോടതിയിൽ ഹാജരായില്ല.നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നൽകിയിരുന്നില്ല. ഇതോടെയാണ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
വയനാട്ടിലെ മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ തടികൾ, വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് വിശ്വസിപ്പിച്ച് കരിമുകളിലെ മലബാർ ടിംബർ ഇൻഡസ്ട്രീസിന് വിറ്റുവെന്നാണ് കേസ്. സ്ഥാപന ഉടമ നൽകിയ പരാതിയിലാണ് അമ്പലമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
തടികൾ കൊണ്ടുപോകാൻ പ്രത്യേക പാസ് ആവശ്യമില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ പ്രഥമദൃഷ്ട്യാ വഞ്ചന വ്യക്തമാണെന്നും ഐ.പി.സി 420 പ്രകാരമുള്ള നടപടി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.കേസിലെ ചാർജ് ഫ്രെയിമിങ് നടപടികൾ തുടരുന്നതിനിടയിലും പ്രതികൾ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇപ്പോൾ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
