പുലർച്ചെ മുതൽ തുടരുന്ന കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം. കോഴിക്കോട്–വയനാട് ദേശീയപാതയിലെ ഈങ്ങാപ്പുഴ അങ്ങാടി പൂർണമായും വെള്ളത്തിനടിയിലായതോടെ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ താമരശ്ശേരിയിൽ നിന്ന് കോടഞ്ചേരി വഴി തിരിച്ചുവിടുന്നുണ്ടെങ്കിലും അത്യാവശ്യ യാത്രകൾ മാത്രം നടത്തണമെന്നാണ് അധികൃതരുടെ നിർദേശം.
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഈങ്ങാപ്പുഴ ഭാഗത്തെ ഗതാഗതം പൂർണമായും നിലച്ചു. റോഡിലൂടെയുള്ള യാത്ര അസുരക്ഷിതമായതിനാൽ ഈ ഭാഗത്തേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. പുതുപ്പാടി, ഈങ്ങാപ്പുഴ പ്രദേശങ്ങളിൽ വ്യാപക വെള്ളക്കെട്ടും ഗതാഗത തടസ്സവുമാണ് നേരിടുന്നത്.
ഈങ്ങാപ്പുഴ, പയോണ മേഖലകളിലായി നാൽപതോളം വീടുകളിൽ വെള്ളം കയറി. ചാലിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിനുമുകളിൽ വെള്ളം കയറി. ജലനിരപ്പ് അപകടകരമായി ഉയർന്ന സാഹചര്യത്തിൽ ഇന്നത്തെ മലബാർ റിവർ ഫെസ്റ്റിവലിന്റെ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങളും റദ്ദാക്കി.
കോടഞ്ചേരി നിരന്നപാറയിൽ മണ്ണിടിച്ചിലിൽ ഏക്കറുകണക്കിന് കൃഷിയിടം ഒലിച്ചുപോയി. സമീപത്ത് വീടുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കൂടരഞ്ഞി ഉറുമിപ്പുഴയിലും തൊട്ടിൽപാലം പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. ഉരുള്‍പൊട്ടൽ ഭീഷണി നേരിടുന്ന വിലങ്ങാട് മേഖലയിലെ പുഴകളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ടൗൺ പാലം മുങ്ങി.
അതേസമയം, ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ചാലിയം കടലിൽ അപകടത്തിൽപ്പെട്ടെങ്കിലും ബോട്ടിലുണ്ടായിരുന്ന 12 മത്സ്യത്തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു.മഴ ശക്തമായ സാഹചര്യത്തിൽ ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മഴ തുടർന്നാൽ ജില്ലയിലെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്.
