ശബരിമല തന്ത്രിയായി താഴമൺ കുടുംബത്തിലെ കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ അഭ്യർഥന പരിഗണിച്ചാണ് തീരുമാനം. ചുമതലകൾ നിർവഹിക്കാൻ മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്നായിരുന്നു രാജീവരരുടെ ആവശ്യം.ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് നിയമനത്തിന് അംഗീകാരം നൽകിയത്.
മലയാള മാസം ചിങ്ങം ഒന്നു മുതൽ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും. താന്ത്രിക വിധികൾ നിർവഹിക്കാൻ ബ്രഹ്മദത്തൻ യോഗ്യനാണെന്ന് വിദഗ്ധ മൂന്നംഗ സമിതി ശുപാർശ നൽകിയിരുന്നു. ഈ തീരുമാനം ജൂലൈ 27-ന് ഹൈക്കോടതിയെ രേഖാമൂലം അറിയിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.അക്കീരമൺ കാളിദാസ ഭട്ടതിരി, കുഴിക്കാട്ട് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ ഉൾപ്പെട്ട മൂന്നംഗ സമിതിയാണ് ബ്രഹ്മദത്തന്റെ യോഗ്യത പരിശോധിച്ച് അനുകൂല റിപ്പോർട്ട് നൽകിയത്. നിയമപരവും താന്ത്രികപരവുമായ യോഗ്യതകളാണ് സമിതി വിലയിരുത്തിയത്. നിയമനത്തോടെ മേൽശാന്തിമാരുടെ മുഖാമുഖം ഉൾപ്പെടെയുള്ള തുടർ നടപടികളിലും ബ്രഹ്മദത്തന് പങ്കെടുക്കാനാകും.
