ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിതരണത്തിൽ ആസൂത്രിതമായ ക്രമക്കേടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട്. നിലവാരമുള്ള മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റെന്ന്, പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിലെത്തിച്ചെന്ന ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ഒരേസമയം പത്തനംതിട്ട യൂണിറ്റ് ഹെഡും തിരുവനന്തപുരം പ്രൊഡക്ഷൻ മാനേജറുമായിരുന്ന ഷൈൻ ജോസഫ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് റിപ്പോർട്ടിൽ പ്രധാന കണ്ടെത്തലുകൾ.
പത്തനംതിട്ടയിൽ നിന്ന് ഇ-ടെൻഡർ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്തുനിന്ന് അതിനായി ശുപാർശ ചെയ്തതും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണെന്നും, അംഗീകാരത്തിനായി ഇയാൾ നടത്തിയ ഇടപെടലുകൾ ദുരൂഹമാണെന്നും ക്ഷീരവകുപ്പ് ഡയറക്ടർ വ്യക്തമാക്കി.
ശബരിമലയിലെ അരവണ നിർമാണത്തിന് ഉപയോഗിച്ചിരുന്ന നെയ്യിന്റെ ഗുണനിലവാരത്തെച്ചൊല്ലി പരാതി ഉയർന്നതിനെ തുടർന്നാണ് നെയ്യ് വിതരണം മിൽമയെ ഏൽപ്പിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമ തിരുവനന്തപുരം മേഖലാ യൂണിയനും തമ്മിലുള്ള ധാരണപ്രകാരം ലിറ്ററിന് 510 നിരക്കിൽ നെയ്യ് വിതരണം ചെയ്യാനായിരുന്നു തീരുമാനം.
നെയ്യ് തിരുവനന്തപുരത് നിന്നും പത്തനംതിട്ടയിൽ എത്തിക്കും. ഇവിടേ നിന്നും സന്നിധാനത്തേക്ക് മാറ്റുന്ന സമയത്ത് ആണ് ക്രമക്കേട് നടന്നത്. ഗുണമേന്മയുള്ള നെയ്യ് മാറ്റി പകരം തമിഴ് നാട്ടിൽ നിന്നും എത്തിച്ച ഗുണനിലവാരം കുറഞ്ഞ നെയ്യ് നിറച്ചു. ശേഷം മിൽമയുടെ നെയ്യ് ലിറ്ററിന് 710 രൂപ നിരക്കിൽ മാർക്കറ്റിൽ വിറ്റ് സാമ്പത്തിക ലാഭം ഉണ്ടാക്കി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്.
മിൽമയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വിജിലൻസിന് കൈമാറിയിട്ടുണ്ട്. വിജിലൻസും പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ സ്ഥിരീകരിച്ചതായാണ് വിവരം. റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും സമാന രീതിയിലുള്ള കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നും വിജിലൻസ് അന്വേഷണം തുടരുകയാണ്.
