ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ജയിൽവകുപ്പും പോലീസും ചേർന്ന് നടത്തിയ വ്യാപക പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിലായിരുന്നു ഇന്നലെ രാത്രി ആരംഭിച്ച് ഇന്ന് പുലർച്ചെ വരെ പരിശോധന നടന്നത്.തിരുവനന്തപുരം സെൻട്രൽ ജയിലിൽ മംഗലപുരം സ്വദേശി അയ്യപ്പൻ എന്ന തടവുകാരനെ കഞ്ചാവ് വലിക്കുന്നതിനിടെയാണ് പിടികൂടിയത്. ജയിലിലെ നാലാം ബ്ലോക്കിൽ നിന്ന് 1.38 ഗ്രാം കഞ്ചാവ്, അഞ്ച് കഞ്ചാവ് ബീഡികൾ, മൊബൈൽ ഫോൺ ബാറ്ററി എന്നിവയും കണ്ടെത്തി.
കണ്ണൂർ സെൻട്രൽ ജയിലിലെ ആറാം ബ്ലോക്കിൽ നിന്ന് കഞ്ചാവ്, ഹാഷിഷ് ഓയിൽ, മൊബൈൽ ചാർജർ എന്നിവയും ഒന്നാം ബ്ലോക്കിൽ നിന്ന് ബീഡികളും പിടിച്ചെടുത്തു. ജയിലുകളിലേക്ക് പ്രവേശിക്കുന്ന തടവുകാരെയും സന്ദർശകരെയും വിശദമായി പരിശോധിച്ച ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നതെങ്കിലും, ലഹരി വസ്തുക്കൾ ജയിലിനുള്ളിലെത്തുന്നത് എങ്ങനെയെന്നത് അന്വേഷണ വിഷയമാണ്. ചില ഉദ്യോഗസ്ഥരുടെ ഒത്താശയടക്കമുള്ള സാധ്യതകളും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.ജയിൽവകുപ്പും പോലീസും സംയുക്തമായി നടത്തുന്ന പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും, ജയിലുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ശൃംഖല തകർക്കാൻ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
