കേരള വഖഫ് ബോർഡിലെ അംഗങ്ങളുടെ നാമനിർദേശം ചോദ്യംചെയ്തും, നിയമാനുസൃതമല്ലാത്ത നിലവിലെ ബോർഡ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് ഉൾപ്പെടെയുള്ളവരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ബോർഡിൽ മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തിയില്ലെന്നും, പിഴവുകളുള്ള നിലവിലെ ബോർഡ് പിരിച്ചുവിടണമെന്നുമാണ് ഹർജിയിലെ ആവശ്യം.
വിഷയത്തിൽ സംസ്ഥാന സർക്കാരും വഖഫ് ബോർഡും ഇന്ന് കോടതിയിൽ വിശദമായ മറുപടി നൽകും. നേരത്തെ മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പുനഃസംഘടനയ്ക്ക് മുമ്പ് ഒഴിവുള്ള സ്ഥാനങ്ങൾ നികത്താൻ കഴിയില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം.
ഹർജി പരിഗണിച്ച കോടതി, നയപരമായ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് കോടതിയുടെ അനുമതി വേണമെന്ന് നേരത്തെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
