കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ നിലവിലെ അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് ഡൽഹിയിലെത്തി. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ദേശീയ നേതൃത്വം ചർച്ചകൾ വേഗത്തിലാക്കിയത്.
കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ പിന്തുണ ഷാഫി പറമ്പിലിനാണ്. സണ്ണി ജോസഫ് ഉൾപ്പെടെയുള്ള കെ.സി. പക്ഷത്തെ മന്ത്രിമാരും ഷാഫി പറമ്പിലിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. അതേസമയം, കെ.സി. പക്ഷത്തുനിന്ന് മാത്യു കുഴൽനാടനും ബെന്നി ബഹനാനും അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുണ്ട്.
ഒരു വ്യക്തിക്ക് ഒരു പദവി എന്ന നിലപാടാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റേത്. ജോസഫ് വാഴക്കന്റെ പേരാണ് ഈ പക്ഷം പരിഗണിക്കുന്നത്. മല്ലികാർജുൻ ഖാർഗെയുടെയും വി.ഡി. സതീശൻ അനുകൂലികളുടെയും പിന്തുണ കൊടിക്കുന്നിൽ സുരേഷ് പ്രതീക്ഷിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ പിന്തുണ പ്രതീക്ഷിച്ച് ആന്റോ ആന്റണിയും രംഗത്തുണ്ട്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനും അധ്യക്ഷ സ്ഥാനത്തിൽ താൽപര്യമുണ്ട്.
