കേരള സർവകലാശാലയിലെ എൽഎൽബി പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിയമ വിദ്യാർഥികളും എസ്‌എഫ്‌ഐയും സമരം ശക്തമാക്കി. വിദ്യാർഥികളുടെയും എസ്‌എഫ്‌ഐയുടെയും നേതൃത്വത്തിൽ സർവകലാശാലയിൽ അനിശ്ചിതകാല സമരം ആരംഭിച്ചു.
പരീക്ഷാ മൂല്യനിർണയം സുതാര്യമാക്കാൻ ഇരട്ട മൂല്യനിർണയം നടപ്പാക്കാനാണ് സർവകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനം. എന്നാൽ പുനർമൂല്യനിർണയം മതിയെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ആൻസർ കീ ഉൾപ്പെടെയുള്ള പരീക്ഷാ നടത്തിപ്പിലെ അപാകതകളും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി എസ്‌എഫ്‌ഐയും രംഗത്തെത്തി. കേരള സർവകലാശാലയ്ക്ക് മുന്നിൽ എസ്‌എഫ്‌ഐ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി.അതേസമയം, വിദ്യാർഥികൾ ഉന്നയിച്ച മൂല്യനിർണയ പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് സിൻഡിക്കേറ്റിന്റെ വിശദീകരണം. പുനർമൂല്യനിർണയം റദ്ദാക്കിയെന്ന പ്രചാരണം വ്യാജമാണെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കി.
പുനർമൂല്യനിർണയത്തിന് ശേഷം മാർക്ക് വർധിച്ചാൽ വിദ്യാർഥികൾക്ക് ഫീസ് തിരികെ നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ സമരം നടത്താനുള്ള കൃത്യമായ കാരണം വിദ്യാർഥികൾ സർവകലാശാലയെ അറിയിച്ചിട്ടില്ലെന്നാണ് സിൻഡിക്കേറ്റിന്റെ ആരോപണം
