വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കരമാർഗ്ഗത്തിലൂടെയുള്ള ഇറക്കുമതി ചരക്ക് നീക്കത്തിന് കസ്റ്റംസ് അനുമതി ലഭിച്ചു. ഈ മാസം 18 മുതൽ ഡയറക്ട് പോർട്ട് ഡെലിവറി സംവിധാനത്തിലൂടെ കരമാർഗ്ഗ ചരക്ക് ഗതാഗതം ആരംഭിക്കും. സുരക്ഷ, സമയലാഭം, ചെലവ് കുറയ്ക്കൽ എന്നിവ ലക്ഷ്യമിട്ടാണ് കർശന വ്യവസ്ഥകളോടെയുള്ള അനുമതി.പുതിയ സംവിധാനപ്രകാരം ചരക്ക് തുറമുഖത്ത് എത്തുന്നതിന് മുമ്പ് തന്നെ ഇറക്കുമതിക്കാരൻ ഓൺലൈനായി കസ്റ്റംസ് തീരുവ അടച്ച് നടപടികൾ പൂർത്തിയാക്കിയിരിക്കണം. തുടർന്ന് കസ്റ്റംസ് ക്ലിയറൻസ് ലഭിച്ച ചരക്കുകൾ നേരിട്ട് തുറമുഖത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനാകും. ചരക്കുകൾ കപ്പലിലോ തുറമുഖ യാർഡിലോ ഉള്ള സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏത് സമയത്തും പരിശോധന നടത്താനുള്ള അധികാരവും ഉണ്ടായിരിക്കും.
ഇറക്കുമതി ചെയ്ത ചരക്കുകൾ 48 മണിക്കൂറിനുള്ളിൽ അംഗീകൃത വെയർഹൗസിലേക്ക് മാറ്റണമെന്ന വ്യവസ്ഥയും നിർബന്ധമാക്കിയിട്ടുണ്ട്. തുറമുഖത്ത് അനാവശ്യ തിരക്ക് ഒഴിവാക്കാനും ചരക്ക് കൈമാറ്റം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഈ നിർദേശം.അതേസമയം, ലൂസ് കാർഗോ വിഭാഗത്തിൽപ്പെടുന്ന വലിയ ചാക്കുകളിൽ നിറച്ച ധാന്യങ്ങൾ, ഡ്രമ്മുകളിൽ കൊണ്ടുപോകുന്ന ദ്രാവകങ്ങൾ തുടങ്ങിയ ചരക്കുകൾക്ക് നിലവിൽ അനുമതിയില്ല. തുറമുഖ യാർഡിൽ വിശദമായ പരിശോധന ആവശ്യമായ കാർഗോകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി ചരക്ക് നീക്കത്തിൽ കസ്റ്റംസിന്റെ നിരന്തര നിരീക്ഷണവും തുടരും.വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ സ്റ്റേക്ക്‌ഹോൾഡർമാരും കസ്റ്റംസ് നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചരക്ക് വിനിമയം നടത്തേണ്ടത്. പുതിയ സംവിധാനം തുറമുഖത്തിന്റെ പ്രവർത്തനക്ഷമതയും ലോജിസ്റ്റിക്‌സ് കാര്യക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
