ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന വിവാദ പരാമർശത്തിന്റെ പേരിൽ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോൻ നൽകിയ പരാതിയിലാണ് അധിക്ഷേപം, കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.
ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കണമെന്നായിരുന്നു മോഹൻദാസ് യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചത്.’എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും’ എന്നായിരുന്നു വീഡിയോയിൽ മോഹൻദാസിന്റെ പരാമർശം.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിവിധ യുവജന സംഘടനകളും വ്യക്തികളും മോഹൻദാസിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.കേസിന്റെ ഭാഗമായി ടി.ജി. മോഹൻദാസിനെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.അതേസമയം, ടി.ജി. മോഹൻദാസിന്റെ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതുമായി ആർഎസ്എസിന് യാതൊരു ബന്ധവുമില്ലെന്നും സംഘടന വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
