കോട്ടയം തീക്കോയിൽ ഗർഭിണിയെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അനീന തസ്‌നി ശിശുക്കടത്ത് സംഘത്തിലെ പ്രധാനിയാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഘം നേരത്തെയും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. മുമ്പ് കൈമാറിയതായി സംശയിക്കുന്ന കുഞ്ഞിനെയും ബന്ധപ്പെട്ടവരെയും കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
പരവൂർ സ്വദേശിനിയായ അനീന തസ്‌നിയെ കഴിഞ്ഞ ദിവസം കൊല്ലത്തുവെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 22 വയസ്സുള്ള ഗർഭിണിയെ തീക്കോയിലെ വീട്ടിൽ തടങ്കലിൽ പാർപ്പിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ അനീനയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവരുമായി ബന്ധമുള്ള മറ്റ് ആളുകളും പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്.
സംഘം ആറുമാസം മുമ്പ് ഒരു മലയാളി കുടുംബത്തിന് ഒരു കുഞ്ഞിനെ കൈമാറിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് ആ കുഞ്ഞിനെയും മാതാപിതാക്കളെയും കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുകയാണ്. നേരത്തെയും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ സംഘം നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
കേസിൽ അറസ്റ്റിലായ അനീന തസ്‌നിക്കൊപ്പം രാജ, അർജുൻ എന്നിവരെയും ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇവരുടെ മൊബൈൽ ഫോൺ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിലൂടെ കൂടുതൽ പ്രതികളിലേക്കും ശൃംഖലയിലെ മറ്റ് കണ്ണികളിലേക്കും എത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
