ലൈസൻസ് ഉണ്ടെന്ന് വിശ്വസിപ്പിച്ച് നടത്തിയ തടി ഇടപാടുമായി ബന്ധപ്പെട്ട വിശ്വാസവഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ തൽക്കാലം നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വനംവകുപ്പ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതുവരെ അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു അഗസ്റ്റിൻ സഹോദരങ്ങളുടെ ആവശ്യം.
എന്നാൽ, ഇക്കാര്യത്തിൽ വിചാരണ കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചിന്റെ നടപടി.
