അനുമതിയില്ലാതെയുള്ള വിദേശയാത്രയിൽ ഡിജിപി എസ്. ശ്രീജിത്തിനെതിരെ നിലവിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. വിജിലൻസ് അന്വേഷണത്തിനുള്ള ആവശ്യം തള്ളിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോപണങ്ങളിൽ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, സർക്കാർ തീരുമാനം അറിയിക്കാൻ ജൂനിയർ ഉദ്യോഗസ്ഥനെ നിയോഗിച്ച് സാവകാശം തേടിയ ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലമിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാർ തീരുമാനം അറിയിക്കാൻ ക്ലർക്കിനെ അയച്ച് സാവകാശം തേടാൻ ഹൈക്കോടതി വില്ലേജ് ഓഫീസോ താലൂക്ക് ഓഫീസോ ആണോ എന്നും കോടതി ചോദിച്ചു.ആഭ്യന്തര സെക്രട്ടറി നേരിട്ട് അപേക്ഷ നൽകാതിരുന്നതെന്തുകൊണ്ടെന്നും കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിലെ സുപ്രധാന സ്ഥാനത്താണ് ആഭ്യന്തര സെക്രട്ടറി ഇരിക്കുന്നതെന്നും കോടതി ഓർമിപ്പിച്ചു.
