കോഴിക്കോട്ടേക്ക് മൂന്നരക്കിലോയോളം എംഡിഎംഎ എത്തിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ആയുധക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് മുസ്തഫ എന്ന ബിലാലിനാണ് ആയുധക്കടത്ത് ബന്ധമുള്ളതായി കണ്ടെത്തിയത്. ആയുധങ്ങൾ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്.
രാജസ്ഥാൻ അതിർത്തി മേഖലയിൽ നിന്ന് ചൈനീസ് നിർമിത പിസ്റ്റളുകൾ വാങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഒരു പിസ്റ്റളിന് ഏകദേശം 85,000 രൂപ നൽകിയാണ് ആയുധങ്ങൾ വാങ്ങിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ വാങ്ങിയ ആയുധങ്ങളിൽ ഏതെങ്കിലും കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ലഹരിക്കടത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളാണ് ബിലാലെന്നും മൂന്നരക്കിലോയോളം എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചതിന് പിന്നിലെ പ്രധാന കണ്ണിയാണ് ഇയാളെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വിദേശ രാജ്യങ്ങളിലെ മൊബൈൽ സിം കാർഡുകൾ ഉപയോഗിച്ച് സൃഷ്ടിച്ച വാട്സാപ് അക്കൗണ്ടുകളിലൂടെയാണ് പ്രതികൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. ലഹരിക്കടത്തിനൊപ്പം ആയുധക്കടത്ത് ബന്ധം കൂടി പുറത്തുവന്നതോടെ അന്വേഷണം കൂടുതൽ വിപുലമാക്കുകയാണ് പൊലീസ്.അതേസമയം, കേസിലെ പ്രധാന പ്രതിയും നൈജീരിയൻ പൗരനുമായ ഇമ്മാനുവൽ അഫാമിനായി അന്വേഷണം ഊർജിതമാക്കി. ഒളിവിലുള്ള ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
