കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ്കട്ട് ഫാക്ടറിയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടിക്കെതിരായ ഹർജിയിലാണ് വാദം.
നേരത്തെ അടച്ചുപൂട്ടൽ നടപടി സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച്, കോടതി നിർദേശപ്രകാരം നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫാക്ടറി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. പ്ലാന്റ് പ്രവർത്തിക്കുന്ന സമയത്ത് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.
തുടർ പരിശോധനയുടെ റിപ്പോർട്ടും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും. ഫാക്ടറിയുടെ പ്രവർത്തനം ചോദ്യം ചെയ്ത് കേസിൽ കക്ഷിചേർന്ന ജനപ്രതിനിധികളുടേതുൾപ്പെടെയുള്ള വാദങ്ങളും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടും പരിശോധിച്ച ശേഷമാകും കോടതി തുടർനടപടികളിലേക്ക് കടക്കുക.
