അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത വിശ്വാസ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്കെതിരായ കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ.
കുറ്റം ചുമത്തുന്നതും കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതുമുൾപ്പെടെയുള്ള നടപടികളാണ് ഇന്ന് പരിഗണിക്കുക. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽ നിന്ന് അനധികൃതമായി മുറിച്ച മരം, അനുമതിയുള്ളതാണെന്ന് വിശ്വസിപ്പിച്ച് കരിമുകൾ സ്വദേശിയായ തടി വ്യവസായിക്ക് വിറ്റെന്നാണ് കേസ്.
ഏറെനാൾ ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകാതെ വഞ്ചിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു.
തുടർന്ന് രണ്ടുതവണ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് മജിസ്ട്രേറ്റ് കോടതി പ്രതികൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പിന്നീട് പ്രതികൾ കോടതിയിൽ ഹാജരാകാൻ തയ്യാറായതോടെ അറസ്റ്റ് വാറന്റ് പിൻവലിച്ചു.
