നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെതിരെ അഞ്ച് വകുപ്പുകൾ ചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളാണ് പുതുതായി ചുമത്തിയത്. മോഹൻദാസിന്റെ മൊബൈൽ ഫോണിൽ നിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ജൂലൈ 29നാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ മോഹൻദാസ് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിലാണ് നടപടി.
ഇന്നലെ വൈകിട്ട് കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത മോഹൻദാസിന്റെ അറസ്റ്റ് തിരുവനന്തപുരം സൈബർ സ്റ്റേഷനിൽ രേഖപ്പെടുത്തി. മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് അധിക്ഷേപകരമായ വീഡിയോ കണ്ടെത്തിയെന്നും വീഡിയോ ഫോണിൽ റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്തതാണെന്നാണ് നിഗമനമെന്നും പൊലീസ് വ്യക്തമാക്കി.
കൂടുതൽ പരാതികൾ പരിശോധിച്ച ശേഷമാണ് സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.അറസ്റ്റിനെതിരെ ബി.ജെ.പി രംഗത്തെത്തി. പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു. അപ്‌ലോഡ് ചെയ്ത ദൃശ്യങ്ങൾ നീക്കം ചെയ്യാൻ നിർദേശം നൽകിയതായും പൊലീസ് വ്യക്തമാക്കി.
