ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അന്യായ ലാഭം ലക്ഷ്യമിട്ട് പ്രവർത്തിച്ചെന്ന് വിജിലൻസ്. പ്രതികളുടെ ഇടപെടൽ മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വിജിലൻസ് എഫ്.ഐ.ആറിൽ പറയുന്നു.
കേസിൽ പി.എസ്. പ്രശാന്താണ് ഒന്നാം പ്രതി. മുൻ ദേവസ്വം ബോർഡ് അംഗം അജികുമാർ രണ്ടും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു മൂന്നും പ്രതികളാണ്.
ഗുണനിലവാര പരിശോധന പൂർത്തിയാക്കി ടെൻഡറിൽ പങ്കെടുത്ത ആറ് സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് മിൽമയ്ക്ക് നെയ്യ് വിതരണ കരാർ നൽകിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. മിൽമയ്ക്ക് അനുകൂലമായി വഴിവിട്ട ഇടപെടലുകൾ നടന്നതായും എഫ്.ഐ.ആറിൽ പറയുന്നു.
മിൽമയുടെ നെയ്യാണ് മികച്ചതെന്ന എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലീറ്ററിന് 510 രൂപ നിരക്കിലാണ് നെയ്യ് വാങ്ങാൻ തീരുമാനിച്ചത്. ഒരു യൂണിറ്റ് അരവണയ്ക്ക് 10 ലിറ്റർ നെയ്യിന് പകരം മിൽമയുടെ നെയ്യ് ഏഴ് ലിറ്റർ മതിയാകുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ടിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
നെയ്യിന്റെ വില കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം കമ്മിഷണർ എതിർപ്പ് അറിയിച്ചിരുന്നെങ്കിലും പി.എസ്. പ്രശാന്തും അജികുമാറും മിൽമയെ അനുകൂലിക്കുകയും മറ്റ് ടെൻഡറുകൾ റദ്ദാക്കുകയും ചെയ്തു.
മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നതും വിജിലൻസ് പരിശോധിക്കും. പ്രതികളെ ചോദ്യം ചെയ്യുന്നതിനും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനുമുള്ള നടപടികളിലേക്ക് വിജിലൻസ് ഉടൻ കടക്കും.
