ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ ഒമ്പത് സിപിഎം പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
ഇഡി ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കുകളില്ലെന്നും, പ്രതികൾ 67 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞിട്ടും ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്ന ആയുധം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പ്രതികളെ തുടർന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടതിന്റെ ആവശ്യകത എന്താണെന്നും കോടതി ചോദിച്ചു.
അതേസമയം, കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ പ്രതികൾ ഇതിനകം 67 ദിവസം ജയിലിൽ കഴിഞ്ഞ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി പ്രതികൾ കൺടോൺമെന്റ് എസിയുടെ മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.കേസിലെ മറ്റ് നാല് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
