സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഡാമുകളിലെ ചെളിയും മണലും അടിഞ്ഞുകൂടിയ സാഹചര്യം ആശങ്കയാകുന്നു. പല ജലാശയങ്ങളിലും മണലും ചെളിയും മാത്രമല്ല, വലിയ പാറക്കഷണങ്ങൾ വരെ അടിഞ്ഞുകൂടിയതോടെ ഡാമുകളുടെ ജലസംഭരണ ശേഷി കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
സംഭരണശേഷി കുറയുന്നത് മഴക്കാലത്ത് ഡാമുകൾ അതിവേഗം നിറയാൻ ഇടയാക്കും. അത്തരമൊരു സാഹചര്യത്തിൽ അധികജലം നേരത്തേ പുറത്തുവിടേണ്ടി വരാനും സാധ്യതയുണ്ട്. ഇതോടെ 2018-ലെ പ്രളയസാഹചര്യത്തിന് സമാനമായ സ്ഥിതി ആവർത്തിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രത്യേകിച്ച് പത്തനംതിട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങൾ 2018-ലെ പ്രളയത്തിന്റെ അനുഭവം മുൻനിർത്തിയാണ് ഇത്തരമൊരു ആശങ്ക പങ്കുവയ്ക്കുന്നത്.
അതേസമയം, ഡാമുകളിലെ മണലും ചെളിയും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജലസംഭരണ ശേഷി കുറയുന്നത് മഴക്കാലത്ത് മാത്രമല്ല, വേനൽക്കാലത്ത് ജലലഭ്യതയെയും വൈദ്യുതി ഉൽപാദനത്തെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
നിലവിൽ കെഎസ്ഇബിയുടെ ലോവർ പെരിയാർ (ഇടുക്കി), പെരിങ്ങൽകുത്ത് (തൃശൂർ) ഡാമുകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയുടെ തീവ്രത തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
