കാപ്പാ കേസിൽ തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. സുഗതന്റെ അയോഗ്യതാ ഭീഷണി മറികടന്ന് ബിജെപി. കോർപറേഷൻ കൗൺസിലിലെ നിർണായക യോഗത്തിൽ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ സുഗതന്റെ ആറുമാസത്തെ അവധി അപേക്ഷ പാസാക്കി.
മേയർ വി.വി. രാജേഷ് അവതരിപ്പിച്ച അവധി അപേക്ഷയ്ക്ക് 51 അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് തീരുമാനം. പൗണ്ടുകടവ് സ്വതന്ത്ര കൗൺസിലർ സുധീഷ് കുമാറിന്റെ പിന്തുണ നിർണായകമായി.
സുഗതന്റെ പരോൾ അപേക്ഷയ്ക്ക് മറുപടിയായി ആഭ്യന്തര വകുപ്പ് നൽകിയ കത്താണ് യോഗത്തിൽ നിർണായക വഴിത്തിരിവായത്. അയോഗ്യത ഒഴിവാക്കുന്നതിനായി ജയിൽ സൂപ്രണ്ട് മുഖേന അവധി അപേക്ഷ സമർപ്പിക്കാമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നുവെന്ന് മേയർ കൗൺസിലിൽ വ്യക്തമാക്കി.
എന്നാൽ, അവധി അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫും എൽഡിഎഫും ശക്തമായി എതിർത്തു. നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കോർപറേഷൻ സെക്രട്ടറിക്ക് പരാതിയും നൽകി. അതേസമയം, എല്ലാ ആരോപണങ്ങളും മേയർ വി.വി. രാജേഷ് തള്ളി.
ഇതിനിടെ, സുഗതന് അവധി അപേക്ഷ നൽകാൻ വഴിയൊരുക്കിയ ആഭ്യന്തര വകുപ്പിന്റെ കത്ത് ഏത് സാഹചര്യത്തിലാണ് നൽകിയതെന്ന് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.
