കെഎസ്ആർടിസി കുറിയർ സർവീസ് നിർത്തലാക്കിയെന്ന ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടൽ. കുറിയർ സർവീസ് ഉടൻ പുനഃസംഘടിപ്പിച്ച് കൂടുതൽ കാര്യക്ഷമമായി വിപുലമാക്കുമെന്ന് മന്ത്രി അറിയിച്ചു. സർവീസ് നടത്തിയിരുന്ന സ്വകാര്യ കമ്പനിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും പിഴവുകൾ പരിഹരിച്ച് പുതിയ സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
ആന്ധ്രാപ്രദേശ് ആസ്ഥാനമായ സിംഗു സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിക്കായിരുന്നു കെഎസ്ആർടിസി കുറിയർ സർവീസിന്റെ നടത്തിപ്പ്. മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കാലത്ത് അഞ്ച് വർഷത്തേക്കാണ് കമ്പനിക്ക് കരാർ നൽകിയിരുന്നത്.എന്നാൽ സേവനം മോശമാണെന്ന വ്യാപക പരാതികളെ തുടർന്ന് കെഎസ്ആർടിസി കുറിയർ സർവീസ് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. സർവീസ് നടത്തിപ്പിനായി വീണ്ടും ടെൻഡർ ക്ഷണിക്കാൻ കെഎസ്ആർടിസി തയ്യാറെടുക്കുകയാണ്.
ആദ്യഘട്ടത്തിൽ കെഎസ്ആർടിസി സ്വന്തം നിലയിൽ നടത്തിയിരുന്ന കുറിയർ സർവീസിന് മികച്ച വരുമാനമുണ്ടായിരുന്നു. പിന്നീട് നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് കൈമാറുകയായിരുന്നു. പുതിയ സംവിധാനത്തിലൂടെ കുറിയർ സേവനം കൂടുതൽ വിശ്വസനീയവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
