സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കുന്ന നിർണായക വിവരങ്ങളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിലുള്ളത്. കേസിലെ പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് സമർപ്പിച്ച അപേക്ഷയിലാണ് ശശിധരൻ കർത്തയുടെ മൊഴിയും അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകളും ഉൾപ്പെടുത്തിയിരിക്കുന്നത്.
2024 ഏപ്രിൽ 17-ന് ഇഡിക്ക് നൽകിയ മൊഴിയിൽ, വീണ ടി.യ്ക്കും എക്സാലോജിക്കിനും സേവനം ലഭിക്കാതെയാണ് പണം നൽകിയതെന്നും, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ഇടപാടെന്നും ശശിധരൻ കർത്ത മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ചോദ്യം ചെയ്യലിൽ സിഎംആർഎലിന് ഐടി സേവനങ്ങൾ നൽകിയിട്ടില്ലെന്ന് വീണ ടി. സമ്മതിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന രേഖകളോ ഇൻവോയിസുകളോ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും ഇഡി രേഖപ്പെടുത്തുന്നു. ഇൻവോയിസ് ഇല്ലാതെ പണം കൈമാറിയതും ഇമെയിൽ സന്ദേശങ്ങളും അന്വേഷണത്തിലെ പ്രധാന തെളിവുകളായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
പതിനഞ്ച് വർഷത്തിനിടെ 182 കോടിയുടെ ക്രമക്കേടാണ് സിഎംആർഎൽ നടത്തിയതെന്ന എസ്എഫ്ഐഒയുടെ കണ്ടെത്തലിനെ തുടർന്നാണ് ഇഡി അന്വേഷണം ശക്തമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലും സ്ഥിരനിക്ഷേപങ്ങളിലുമുണ്ടായിരുന്ന ഏകദേശം 29 കോടി ഇഡി മരവിപ്പിച്ചു. ഇതിൽ വീണ ടി., എക്സാലോജിക്, ലേക്കർ ഇന്ത്യ കമ്പനികൾ എന്നിവയുടെ അക്കൗണ്ടുകളിലെ തുകയും ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഉൾപ്പെടുന്നു.കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും വരും ദിവസങ്ങളിൽ ഇഡി കടക്കുമെന്നാണ് റിപ്പോർട്ടിലെ സൂചന.
